നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

സൗഖ്യദായക വാക്കുകള്‍

ആരോഗ്യ-പരിചരണ ദാതാവില്‍ നിന്നുള്ള പ്രോത്സാഹന വാക്കുകള്‍ രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ത്വക്ക് അലര്‍ജിയിലൂടെ ചൊറിച്ചിലുണ്ടാക്കുന്ന മരുന്ന് പ്രയോഗിച്ച് നടത്തിയ ഒരു ലളിതമായ പരീക്ഷണത്തില്‍, ഡോക്ടറില്‍നിന്ന് പ്രോത്സാഹനം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള പ്രതികരണങ്ങളെ താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഡോക്ടര്‍മാരില്‍ നിന്ന് പ്രോത്സാഹനം ലഭിച്ച രോഗികള്‍ക്ക് അവരുടെ എതിരാളികളേക്കാള്‍ അസ്വസ്ഥതയും ചൊറിച്ചിലും കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്.
പ്രോത്സാഹജനകമായ വാക്കുകള്‍ എത്ര പ്രധാനമാണെന്ന് സദൃശവാക്യത്തിന്റെ എഴുത്തുകാരന് അറിയാമായിരുന്നു. ''ഇമ്പമുള്ള വാക്കുകള്‍'' അസ്ഥികള്‍ക്ക് സൗഖ്യം നല്‍കുന്നു (സദൃശവാക്യങ്ങള്‍ 16:24). വാക്കുകളുടെ സാധകാത്മക സ്വാധീനം നമ്മുടെ ആരോഗ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല: പ്രബോധനത്തിന്റെ ജ്ഞാനം നാം ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങളില്‍ നാം അഭിവൃദ്ധി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ് (വാ. 20). അതുപോലെ തന്നെ പ്രോത്സാഹനം ഇപ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളെയും ഭാവിയില്‍ നേരിടാനിടയുള്ള വെല്ലുവിളികളെയും നേരിടുന്നതിനായി നമ്മെ ശക്തിപ്പെടുത്തുന്നു.
ജ്ഞാനവും പ്രോത്സാഹനവും നമ്മുടെ ദൈനംദിന ജീവിതത്തിന് ശക്തിയും രോഗശാന്തിയും നല്‍കുന്നത് എന്തുകൊണ്ടാണെന്നോ എത്രത്തോളം ആണെന്നോ നമുക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്നിട്ടും നമ്മുടെ മാതാപിതാക്കളുടെയും പരിശീലകരുടെയും സഹപ്രവര്‍ത്തകരുടെയും ആഹ്ലാദവും മാര്‍ഗനിര്‍ദേശവും ബുദ്ധിമുട്ട് സഹിക്കാനും വിജയത്തിലേക്ക് നയിക്കാനും നമ്മെ സഹായിക്കുന്നു. അതുപോലെ, നാം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തിരുവചനം നമുക്ക് പ്രോത്സാഹനം നല്‍കുന്നു, ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളില്‍ പോലും സഹിക്കാന്‍ നമ്മെ സജ്ജരാക്കുന്നു. ദൈവമേ, അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടാന്‍ ഞങ്ങളെ സഹായിക്കുക, മറിച്ച്, അവിടുന്ന ഞങ്ങളുടെ ജീവിതത്തില്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ''കൃപയുള്ള വാക്കുകളുടെ'' രോഗശാന്തിയും പ്രത്യാശയും വാഗ്ദാനം ചെയ്യുവാന്‍ ഞങ്ങളെയും സഹായിക്കുക.

കലപിലപ്പക്ഷി

തന്റെ ഒടിഞ്ഞ കാല് സുഖപ്പെടുത്താന്‍ സഹായിച്ച ഒരാളെ ഒരു കടല്‍ക്കാക്ക പന്ത്രണ്ട് വര്‍ഷം ദിവസേന സന്ദര്‍ശിക്കുമായിരുന്നു. ജോണ്‍ നായ ബിസ്‌ക്കറ്റ് കൊണ്ട് അതിനെ ഇണക്കുകയും പിന്നീട് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ പക്ഷി വേനല്‍ക്കാലത്തേക്കു മാത്രമാണ് ഈ കൊച്ചു കടല്‍ത്തീര പട്ടണത്തില്‍ എത്തുന്നതെങ്കിലും അവനും ജോണും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നു- ജോണ്‍ ഓരോ ദിവസവും കടല്‍ത്തീരത്ത് എത്തുമ്പോള്‍ പക്ഷി നേരെ അവന്റെ അടുത്തെത്തുന്നു. മറ്റൊരു മനുഷ്യനെയും അതു സമീപിക്കുകയില്ല. ഇത് ഉറപ്പായും അസാധാരണമായ ഒരു ബന്ധമാണ്.

കടല്‍ക്കാക്കയും ജോണും തമ്മിലുള്ള ഈ അതുല്യമായ ബന്ധം മനുഷ്യനും പക്ഷിയും തമ്മിലുള്ള അസാധാരണമായ മറ്റൊരു ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ പ്രവാചകന്മാരില്‍ ഒരാളായ ഏലിയാവിനെ വരള്‍ച്ചയുടെ സമയത്ത് ''കെരിത്ത് തോട്ടില്‍ ഒളിച്ചിരിക്കാന്‍'' ദൈവം അയച്ചപ്പോള്‍, തോട്ടില്‍ നിന്ന് കുടിച്ചുകൊള്ളാനും അവനു ഭക്ഷണം നല്‍കാന്‍ കാക്കകളെ അയയ്ക്കാമെന്നും ദൈവം പറഞ്ഞു (1 രാജാക്കന്മാര്‍ 17:3-4). പ്രയാസകരമായ സാഹചര്യങ്ങളും ചുറ്റുപാടുകളും ഉണ്ടായിരുന്നിട്ടും, ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ഏലിയാവിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടു. ഭക്ഷണം വിളമ്പാന്‍ തീരെ അനുയോജ്യരല്ല കാക്കകള്‍ - സ്വാഭാവികമായും മലിനമായ വസ്തുക്കള്‍ ഭക്ഷിക്കുന്നവയാണ് അവ - എന്നിട്ടും അവ ഏലിയാവിന് ആരോഗ്യകരമായ ഭക്ഷണം കൊണ്ടുവന്നു.

ഒരു മനുഷ്യന്‍ ഒരു പക്ഷിയെ സഹായിക്കുമെന്നതില്‍ നമുക്ക് അതിശയിക്കാനില്ല, പക്ഷേ പക്ഷികള്‍ ഒരു മനുഷ്യന് ''രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും'' നല്‍കുമ്പോള്‍, അത് ദൈവത്തിന്റെ ശക്തിയും കരുതലും കൊണ്ട് എന്നു മാത്രമേ വിശദീകരിക്കാനാകൂ (വാ. 6). ഏലിയാവിനെപ്പോലെ നമുക്കും നമുക്കുവേണ്ടിയുള്ള അവിടുത്തെ കരുതലില്‍ വിശ്വസിക്കാം.

സമീപത്തെ അയല്‍ക്കാര്‍

നമ്മുടെ നഗരത്തിലെയും ലോകമെമ്പാടുമുള്ള അയല്‍ക്കാരുമായും ചങ്ങാതിമാരുമായും മറ്റുള്ളവരുമായും ബന്ധപ്പെടാനുള്ള ശക്തമായ ഉപകരണമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള ഉറവിടങ്ങളിലേക്ക് എത്താനുള്ള മാര്‍ഗ്ഗമായി ഇത് മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ, ഇന്നത്തെ അതിവേഗ ലോകത്ത് അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ ഇടയാകുന്നുണ്ട്. സമീപത്തുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത്, വളരെ മുമ്പു തന്നെ, ശലോമോന്‍ രാജാവിന്റെ കാലത്ത് പോലും പ്രാധാന്യമുള്ളതായിരുന്നു.

കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ പ്രധാനപ്പെട്ടതും വലിയ പിന്തുണയുടെ ഉറവിടവുമാണെങ്കിലും, ഒരു സുഹൃത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ശലോമോന്‍ സൂചിപ്പിക്കുന്നു - പ്രത്യേകിച്ചും ''കഷ്ടകാലത്ത്'' (സദൃശവാക്യങ്ങള്‍ 27:10). ബന്ധുക്കള്‍ അവരുടെ കുടുംബാംഗങ്ങളെ വളരെയധികം കരുതുകയും അത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അകലെയാണെങ്കില്‍, വിപത്ത് സംഭവിക്കുന്ന നിമിഷങ്ങളില്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ. എന്നിരുന്നാലും, അയല്‍ക്കാര്‍ സമീപത്തായതിനാല്‍, ആവശ്യം വേഗത്തില്‍ അറിയാന്‍ സാധ്യതയുണ്ട്, മാത്രമല്ല കൂടുതല്‍ എളുപ്പത്തില്‍ സഹായിക്കാനും കഴിയും.

ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് സാങ്കേതികവിദ്യ മുമ്പത്തേക്കാളും എളുപ്പമാക്കിയതിനാല്‍, സമീപത്ത് താമസിക്കുന്നവരെ അവഗണിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. യേശുവേ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ!

നിങ്ങള്‍ക്കു നല്ലത്

ലോകമെമ്പാടുമുള്ള ജനങ്ങള്‍ 2016 ല്‍ ചോക്ലേറ്റിനുവേണ്ടി 9,800 കോടി രൂപ ചിലവഴിച്ചു എന്നു കണക്കാക്കപ്പെടുന്നു. കണക്ക് അമ്പരപ്പിക്കുന്നതാണ് എങ്കിലും അതിശയകരമല്ല. ഒന്നുമല്ലെങ്കിലും ചോക്ലേറ്റ് രുചികരവും അതു ഭക്ഷിക്കുന്നത് നമുക്കിഷ്ടവുമാണ്. മധുരമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ് എന്നു മനസ്സിലാക്കുമ്പോള്‍ ലോകം ഒന്നിച്ചു സന്തോഷിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തെ പെട്ടെന്നു വാര്‍ദ്ധക്യം ബാധിക്കുന്നതിനെയും ഹൃദ്രോഗങ്ങളെയും തടയുന്നതിനു സഹായകമായ ഫ്‌ളേവനോയിഡുകള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള മറ്റൊരു മരുന്നും ഇതുപോലെ സ്വീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല (ആധുനിക കാലത്ത് തീര്‍ച്ചയായും!).

റദ്ദാക്കിയ കടങ്ങള്‍

2009 ല്‍, ലോസ് ആഞ്ചലസ് കൗണ്ടി, കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളില്‍ നിന്ന് ഈടാക്കുന്നതു നിര്‍ത്തലാക്കി. എങ്കിലും മുന്‍പ് ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പു ചുമത്തപ്പെട്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ അത് അടയ്ക്കണമായിരുന്നു. അങ്ങനെ 2018 ല്‍ സകല ബാധ്യതകളും കൗണ്ടി റദ്ദാക്കി.

ചില കുടുംബങ്ങള്‍ക്ക്, കടം റദ്ദാക്കിയത് അവരുടെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ വലിയ ആശ്വാസമായി. അരുടെ വസ്തുവിന്മേലോ ശമ്പളത്തിന്മേലോ ബാധ്യതകളില്ലാതായത് അവരുടെ മേശയില്‍ ഭക്ഷണം എത്തുന്നതിനു കാരണമായി. ഇത്തരത്തിലുള്ള കഷ്ടപ്പാടുകളുടെ മധ്യത്തിലാണ് ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും കടം ഇളച്ചുകൊടുക്കാന്‍ ദൈവം കല്പിച്ചത് (ആവര്‍ത്തനപുസ്തകം 15:2). അവ ജനത്തെ എല്ലാക്കാലത്തും തളര്‍ത്താന്‍ ദൈവം ആഗ്രഹിച്ചില്ല.

യിസ്രായേല്യ സഹോദരന്മാര്‍ക്കു നല്‍കുന്ന പണയത്തിന്മേല്‍ പലിശ ഈടാക്കുന്നതു നിരോധിച്ചിരുന്നതിനാല്‍ (പുറപ്പാട് 22:25). അയല്ക്കാരന് വായ്പ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ലാഭമുണ്ടാക്കുക എന്നതല്ല മറിച്ച് മോശം വിളവ് കാരണം ദാരിദ്ര്യത്തിലായ ഒരാളെ സഹായിക്കുക എന്നതായിരിക്കണം. കടങ്ങള്‍ ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും സൗജന്യമായി ഇളച്ചുകൊടുക്കണം. തല്‍ഫലമായി, ജനത്തിനിടയില്‍ ദാരിദ്ര്യം കുറയും ((ആവര്‍ത്തനപുസ്തകം 15:4).

ഇന്ന്, യേശുവിലുള്ള വിശ്വാസികള്‍ ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. എങ്കിലും, സമൂഹത്തിനു സംഭാവന നല്‍കുന്ന വ്യക്തികളായി ചിലരെ ഉയര്‍ത്തിയെടുക്കുന്നതിനായി അവരുടെ കടം ഇളച്ചുകൊടുക്കാന്‍ ദൈവം പലപ്പോഴായി നമ്മെ ഉദ്യമിപ്പിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് അത്തരം കരുണയും ഔദാര്യവും നാം കാണിക്കുമ്പോള്‍, നാം ദൈവത്തിന്റെ സ്വാഭവത്തെ ഉയര്‍ത്തിക്കാണിക്കുകയും ജനത്തിന് പ്രത്യാസ നല്‍കുകയും ചെയ്യുന്നു.

സമ്മാനത്തിനായി ലക്ഷ്യം വയ്ക്കുക

ഫോറസ്റ്റ് ഗമ്പ് എന്ന 1994 ലെ കാല്‍പ്പനിക സിനിമയിലെ ഫോറസ്റ്റ് ഓട്ടക്കാരന്‍ എന്ന നിലയില്‍ പ്രശസ്തനായിത്തീരുന്നു. 'റോഡിന്റെ അറ്റം വരെ' ഉള്ള ഒരു വ്യായാമ ഓട്ടം എന്ന നിലയില്‍ ആരംഭിച്ചത് മൂന്നു വര്‍ഷവും രണ്ടു മാസവും പതിന്നാലു ദിവസവും പതിനാറു മണിക്കൂറും തുടര്‍ന്നു. ഓരോ സമയത്തും ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ അയാള്‍ പുതിയ ലക്ഷ്യം വയ്ക്കുകയും ഓട്ടം തുടരുകയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനു കുറുകെ വളഞ്ഞുപുളഞ്ഞ് ഓടുകയും ചെയ്തു. എങ്കിലും ഒരു ദിവസം അയാള്‍ക്കതു തോന്നിയില്ല. 'അങ്ങനെ തോന്നി' യതുകൊണ്ടാണ് അയാള്‍ ഓട്ടം ആരംഭിച്ചത്. ഫോറസ്റ്റ് പറയുന്നു, ആ ദിവസം പ്രത്യേക കാരണം ഒന്നും കൂടാതെ ഒരല്പം ഓട്ടത്തിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.'

ഫോറസ്റ്റിന്റെ വിചിത്രമെന്നു തോന്നുന്ന ഓട്ടത്തില്‍ നിന്നു വ്യത്യസ്തമായി, അപ്പൊസ്തലനായ പൗലൊസ് തന്റെ വായനക്കാരോട് തന്റെ മാതൃക അനുകരിക്കാനും ലക്ഷ്യം 'പ്രാപിക്കാന്തക്കവണ്ണം ഓടുവിന്‍' എന്നും പറയുന്നു (1 കൊരിന്ത്യര്‍ 9:24).ശിക്ഷണം പ്രാപിച്ച അത്‌ലറ്റുകളെപ്പോലെ നമ്മുടെ ഓട്ടം-നമ്മുടെ ജീവിതം നാം ജീവിക്കുന്ന രീതി-നമ്മുടെ ചില സുഖഭോഗങ്ങളോട് ഇല്ല എന്നു പറയുന്നതായിരിക്കണം. നമ്മുടെ അവകാശങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്നത് പാപത്തില്‍ നിന്നും മരണത്തില്‍നിന്നുമുള്ള നമ്മുടെ വിടുതലിന്റെ സുവാര്‍ത്തയുമായി മറ്റുള്ളവരുടെ അടുത്തേക്കു പോകുവാന്‍ നമ്മെ സഹായിക്കും.

നമ്മോടൊപ്പം ഓട്ടം ഓടുവാന്‍ മറ്റുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും പരിശീലിപ്പിക്കുമ്പോള്‍ ആത്യന്തിക പ്രതിഫലത്തെക്കുറിച്ച് നമുക്ക് ഉറപ്പും ലഭിക്കും - ദൈവത്തോടൊത്തുള്ള നിത്യമായ കൂട്ടായ്മ. ദൈവം നല്‍കുന്ന വിജയ കിരീടം ഒരിക്കലും വാടാത്തതാണ്. അവന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവനെ മറ്റുള്ളവര്‍ക്ക് അറിയിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ജീവിത ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ അവന്‍ അതു നമുക്കു നല്‍കും. ഓടാനുള്ള എത്ര നല്ല കാരണമാണത്്!

തെരുവു സംഘത്തില്‍ ചേരുക

സാന്‍ഫ്രോന്‍സിസ്‌കോ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കറുപ്പിന് അടിമപ്പെട്ട ഭവനരഹിതരായ ആളുകളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് ആരോഗ്യപരിപാലനത്തിനായി തെരുവുകളിലേക്കു പോയിരുന്നു. മയക്കുമരുന്നു കുത്തിവയ്ക്കുന്ന ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ആ പദ്ധതി ആരംഭിച്ചത്. സാധാരണയായി രോഗികള്‍ ക്ലിനിക്കിലേക്കു വരുന്നതിനായി ഡോക്ടര്‍ കാത്തിരിക്കുകയാണു ചെയ്യുന്നത്. പകരം കഷ്ടപ്പെടുന്നവര്‍ക്ക് ആതുരസേവനം അവരുടെയടുത്ത് എത്തിക്കുന്നതിലൂടെ, രോഗികള്‍ക്ക് യാത്രാക്ലേശം സഹിച്ച് ആശുപത്രിയില്‍ എത്തേണ്ടിവരികയോ ഒരു അപ്പോയ്ന്റ്‌മെന്റ് ഓര്‍ത്തിരിക്കയോ ചെയ്യേണ്ടിവരുന്നില്ല.

ശുശ്രൂഷ ആവശ്യമുള്ളവരുടെ അടുത്തേക്ക് ചെല്ലാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സ്, നമ്മുടെ ആവശ്യത്തില്‍ യേശു നമ്മുടെയടുത്തേക്കു വന്നതിനെയാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവന്റെ ശുശ്രൂഷയില്‍, മതനേതാക്കള്‍ അവഗണിച്ച ആളുകളെ യേശു തേടിച്ചെന്നു; അവന്‍ 'ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും' ചെയ്തു (വാ. 16). എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവന്റെ മറുപടി, 'ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല' (വാ. 17) എന്നായിരുന്നു. നീതിമാന്മാരെയല്ല, പാപികളെയാണ് താനുമായുള്ള ബന്ധത്തിലേക്കു വിളിക്കാനായി താന്‍ വന്നത് എന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു.

നാം എല്ലാവരും 'ദീന'ക്കാരും വൈദ്യനെ ആവശ്യമുള്ളവരും എന്നു മനസ്സിലാക്കുമ്പോഴാണ് (റോമര്‍ 3:10) 'ചുങ്കക്കാരോടും പാപികളോടും' കൂടെ - നമ്മോടു കൂടെ - തിന്നുകയും കുടിക്കുകയും ചെയ്യാനുള്ള യേശുവിന്റെ മനസ്സിനെ നന്നായി അഭിനന്ദിക്കാന്‍ നമുക്കു കഴിയുന്നത്. അതിനു പകരം, സാന്‍ഫ്രാന്‍സിസ്‌കോയിലെ ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ, ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവന്റെ രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ അവന്റെ 'തെരുവു സംഘ'മായി അവന്‍ നിയമിച്ചിരിക്കുന്നു.

സത്യം: കൈപ്പോ മധുരമോ?

കൈപ്പുള്ള ഒരു ഗുളിക വിഴുങ്ങുവാന്‍ ദൈവം യെഹെസ്‌കേലിനോടു പറഞ്ഞു-വിലാപങ്ങളും കഷ്ടവും എഴുതിയ ഒരു ചുരുള്‍ ആയിരുന്നു അത് (യെഹെസ്‌കേല്‍ 2:10; 3:1-2). അതുകൊണ്ട് അവന്‍ 'ഉദരം നിറയ്ക്കുകയും' 'ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും' ഉള്ള ജനം (2:4) എന്നു ദൈവം പറഞ്ഞ യിസ്രായേലിനെ അതിലെ വചനങ്ങള്‍ കേള്‍പ്പിക്കയും വേണമായിരുന്നു. തിരുത്തലിനുള്ള വചനങ്ങള്‍ അടങ്ങിയ ചുരുള്‍ കൈപ്പുള്ളതായിരിക്കുമെന്നാണ് ഒരുവന്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും അതു തന്റെ വായ്ക്ക് 'തേന്‍പോലെ മധുരമായിരുന്നു' എന്നു യെഹെസ്‌കേല്‍ വിവരിക്കുന്നു (3:3).

ദൈവിക തിരുത്തലുകള്‍ക്ക് ഒരു സ്വാദ് യെഹെസ്‌കേല്‍ ആര്‍ജ്ജിച്ചു എന്നു തോന്നുന്നു. അവന്റെ ശാസനയെ ഒഴിവാക്കേണ്ട ഒന്ന് ആയി കരുതുന്നതിനു പകരം, ആത്മാവിനു നല്ലതായിരിക്കുന്നത് 'മധുരമുള്ളതാണ്' എന്ന് യെഹെസ്‌കേല്‍ തിരിച്ചറിഞ്ഞു. ദൈവം മഹാസ്‌നേഹത്തോടെ നമ്മെ പ്രബോധിപ്പിക്കുകയും തിരുത്തുകയും അവനെ മാനിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ചില സത്യങ്ങള്‍ കൈപ്പുള്ള ഗുളികകള്‍ പോലെയാണ്, ചിലത് മധുരമുള്ളതും. ദൈവം നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നു നാം ഓര്‍ക്കുമ്പോള്‍, അവന്റെ സത്യം തേന്‍പോലെ മധുരമായിത്തീരും. അവന്റെ വചനങ്ങള്‍ നമുക്കു ഗുണത്തിനായി നല്‍കപ്പെടുകയും, മറ്റുള്ളവരോടു ക്ഷമിക്കുവാനും പരദൂഷണത്തില്‍നിന്ന് ഒഴിഞ്ഞിരിക്കുവാനും തെറ്റായ പെരുമാറ്റങ്ങളെ സഹിക്കുവാനും ആവശ്യമായ ജ്ഞാനവും ശക്തിയും നമുക്കു നല്‍കുകയും ചെയ്യുന്നു. കര്‍ത്താവേ, അങ്ങയുടെ ജ്ഞാനത്തെ മധുരമുള്ള ആലോചനപോലെ - അതങ്ങനെതന്നെയാണ് - അംഗീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

നീല രേഖകള്‍

മലഞ്ചരിവിലൂടെ താഴേക്കുള്ള സ്‌കീയിംഗ് പലപ്പോഴും അടയാളപ്പെടുത്തുന്നത് മഞ്ഞില്‍ നീല പെയിന്റ് സ്പ്രേ ചെയ്തുണ്ടാക്കുന്ന രേഖകളിലൂടെയാണ്. പരുക്കന്‍ വളവുകള്‍ കാഴ്ചക്കാരുടെ ശ്രദ്ധ തിരിച്ചുകളയുമെങ്കിലും മത്സരാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ വിജയത്തിനും സുരക്ഷിതത്വത്തിനും അവ നിര്‍ണ്ണായകമാണ്. ഏറ്റവും വേഗത്തില്‍ മലയടിവാരത്തിലെത്തുന്നതിനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ ഈ പെയിന്റ് പ്രയോജനപ്പെടുന്നു. കൂടാതെ, മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള പെയിന്റ് മത്സരാര്‍ത്ഥികള്‍ക്ക് ആഴമായ ഉള്‍ക്കാഴ്ച നല്‍കുന്നു - അതിവേഗതയില്‍ സഞ്ചരിക്കുന്ന അവര്‍ക്ക് ആ ഉള്‍ക്കാഴ്ച അത്യാവശ്യമാണ്.

ജീവിതത്തിന്റെ ഓട്ടത്തില്‍ തന്റെ പുത്രന്മാര്‍ സുരക്ഷിതരായിരിക്കണം എന്ന പ്രതീക്ഷയില്‍ അവര്‍ ജ്ഞാനം അന്വേഷിക്കുവാന്‍ ശലോമോന്‍ തന്റെ പുത്രന്മാരോട് അപേക്ഷിക്കുന്നു. നീല രേഖകള്‍ പോലെ, ജ്ഞാനം 'നേരെയുള്ള പാതയില്‍' അവരെ നടത്തുകയും ഇടറാതെ അവരെ സൂക്ഷിക്കുകയും ചെയ്യും (സദൃശവാക്യങ്ങള്‍ 4:1-12). പിതാവെന്ന നിലയിലുള്ള അവന്റെ ആഴമായ പ്രതീക്ഷ തന്റെ പുത്രന്മാര്‍ ദൈവിക ജ്ഞാനത്തില്‍നിന്നകലുന്നതുകൊണ്ടു സംഭവിക്കുന്ന തകര്‍ച്ചകളെ ഒഴിവാക്കി സമ്പന്നമായ ജീവിതം നയിക്കണമെന്നതാകുന്നു.

നമ്മുടെ സ്നേഹസമ്പന്നനായ പിതാവായ ദൈവം, വേദപുസ്തകത്തില്‍ ഒരു 'നീല-രേഖ' സഹായി നല്‍കിയിരിക്കുന്നു. നമുക്കിഷ്ടമുള്ളിടത്ത് 'സ്‌കീയിംഗ്' നടത്തുവാന്‍ അവന്‍ നമുക്കു സ്വാതന്ത്ര്യം നല്‍കിയിരിക്കുമ്പോള്‍ തന്നേ, തിരുവെഴുത്തില്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ജ്ഞാനം 'അവയെ കിട്ടുന്നവര്‍ക്ക് അവ ജീവന്‍' ആകുന്നു (വാ. 22). നാം തിന്മകളെ വെടിഞ്ഞ് പകരം അവനോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ പാതകള്‍ അവന്റെ നീതിയാല്‍ പ്രകാശിതമാകുകയും നമ്മുടെ കാലുകള്‍ ഇടറാതെ ഓരോ ദിവസവും നമ്മെ വഴിനടത്തുകയും ചെയ്യും (വാ. 12, 18).

ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക

1900-കളുടെ ആരംഭത്തില്‍, പാക്കാര്‍ഡ് മോട്ടോര്‍ കാര്‍ കമ്പനി ഉപഭോക്താക്കളെ വശീകരിക്കാനായി ഒരു മുദ്രാവാക്യം കണ്ടെത്തി. 'ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക' എന്നത് ശക്തമായ ടാഗ്്‌ലൈന്‍ ആയിമാറുകയും, ആ കാലഘട്ടത്തിലെ മികച്ച ആഢംബരവാഹനം നിര്‍മ്മിക്കുന്ന കമ്പനി എന്ന ബഹുമതി കമ്പനിക്കു നേടിക്കൊടുക്കുകയും ചെയ്തു. വ്യക്തിപരമായ സാക്ഷ്യം കേഴ്‌വിക്കാരനെ കൂടുതല്‍ നിര്‍ബന്ധിക്കും എന്ന യാഥാര്‍ത്ഥ്യം കമ്പനി മനസ്സിലാക്കി; ഒരു ഉല്പന്നത്തെ സംബന്ധിച്ച ഒരു സുഹൃത്തിന്റെ സംതൃപ്തി ശക്തമായ ഒരു സാക്ഷ്യപത്രമാണ്.

നമ്മോടുള്ള ദൈവത്തിന്റെ നന്മയെ സംബന്ധിച്ച നമ്മുടെ വ്യക്തിപരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒരു സ്വാധീനം ഉളവാക്കും. നമ്മുടെ നന്ദിയും സന്തോഷവും ദൈവത്തോടു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരോടും പങ്കുവയ്ക്കുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു (സങ്കീര്‍ത്തനം 66:1). സങ്കീര്‍ത്തനക്കാരന്‍ തന്റെ പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ടപ്പോള്‍ ദൈവം തനിക്കു നല്‍കിയ പാപക്ഷമയെ തീക്ഷ്ണതയോടെ തന്റെ ഗാനത്തിലൂടെ പങ്കുവച്ചു (വാ. 18-20).

ചരിത്രത്തില്‍ ദൈവം, ചെങ്കടലിനെ വിഭാഗിച്ചതുപോലെയുള്ള അതിശയകരമായ കാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുണ്ട് (വാ. 6). നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും അവന്‍ അത്ഭുതങ്ങള്‍ ചെയ്്തിട്ടുണ്ട്; കഷ്ടതയുടെ നടുവില്‍ നമുക്കു പ്രത്യാശ നല്‍കുകയും, അവന്റെ വചനം മനസ്സിലാക്കുവാന്‍ തന്റെ പരിശുദ്ധാത്മാവിനെ നല്‍കുകയും, നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവിക പ്രവൃത്തികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മറ്റുള്ളവരുമായി നാം പങ്കുവയ്ക്കുമ്പോള്‍, ഒരു പ്രത്യേക വാങ്ങലിനെ സംബന്ധിച്ച് ഒരു സാക്ഷ്യപത്രം നല്‍കുന്നതിനെക്കാള്‍ ഉന്നതമായ ഒന്നാണ് നാം അവര്‍ക്കു നല്‍കുന്നത് - നാം ദൈവത്തിന്റെ നന്മയെ പ്രകീര്‍ത്തിക്കുകയും ജീവിതയാത്രയില്‍ അന്യോന്യം ധൈര്യപ്പടുത്തുകയും ചെയ്യുകയാണ്.